കൊടുങ്ങല്ലൂരിൽ ഓട്ടിസം ബാധിതനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കെയർടേക്കർ അറസ്റ്റിൽ. ബഹളം വച്ചപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനിടെയാണ് മർദിച്ചത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകരണം. കെയർടേക്കറെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ വടക്കെ നടയിലെ അനുഗ്രഹ സ്പെഷൽ സ്കൂളിലെ അന്തേവാസിയെയാണ് ഇന്നലെ രാവിലെ മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശി 35 വയസുള്ള ശ്രീനാഥാണ് മരിച്ചത്. കെയർടേക്കറുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ അസ്വാഭാവിക പരുക്കുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷൽ സ്കൂളിലായിരുന്നു താമസം. കൊടുങ്ങല്ലൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.