കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍
മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികോരോപണക്കേസ് കൊച്ചി പൊലീസ് കൈകാര്യം ചെയ്തത് അതീവരഹസ്യമായി. കഴിഞ്ഞയാഴ്ചയാണ് നടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറയുന്നു.
‘തീര്‍ത്തും ട്രോമറ്റൈസ്ഡ് ആയാണ് നടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. കടുത്ത മാനസികാഘാതത്തിലായിരുന്ന അവരോട് സംസാരിച്ചപ്പോഴാണ് അങ്ങേയറ്റം മോശമായ രീതിയില്‍ ഒരു ഹരാസ്മെന്‍റ് ഉണ്ടായി എന്നറിഞ്ഞത് . വളരെ സെന്‍സിറ്റിവ് കേസ് ആയതുകൊണ്ട് അന്നുതന്നെ ഒരു എസ്.ഐ.ടി. (പ്രത്യേക അന്വേഷണസംഘം) രൂപീകരിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. അവരുടെ മൊഴി രേഖപ്പെടുത്തിയശേഷം വളരെ രഹസ്യമായി പല വെരിഫിക്കേഷന്‍സും ചെയ്യാനുണ്ടായിരുന്നു. അറിയപ്പെടുന്ന ആളായതുകൊണ്ടും സെലിബ്രിറ്റി ആയതുകൊണ്ടും വെരിഫിക്കേഷന്‍ ചെയ്തിട്ട് പിന്നെയാണ് മുന്നോട്ട് പോയത്.
ഒരുസ്ത്രീയ്ക്കെതിരെയും ഒരു ജോലിസ്ഥലത്തും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും പ്രതിക്കെതിരെ നേരത്തേ രണ്ട് കേസ് ഉണ്ടായിരുന്നുവെന്നും കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. ഒരെണ്ണം 377 (പ്രകൃതിവിരുദ്ധപീഡനം) ആയിരുന്നു. ആ കേസുകള്‍ പല കാരണങ്ങള്‍ കൊണ്ട് റദ്ദാക്കപ്പെട്ടതാണ്. ഈ കേസ് അടുത്ത് സംഭവിച്ചതാണ്.
അന്വേഷണമടക്കം രഹസ്യമായി സൂക്ഷിക്കുക എന്നതായിരുന്നു പൊലീസിനു മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിജീവിതയുടെ ഐഡന്‍റിറ്റി പുറത്താകാതെ നോക്കുക എന്നതും വളരെ പ്രധാനമായിരുന്നു. പ്രാഥമികമായി അന്വേഷിച്ചത് അങ്ങനെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ, അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ എന്നതായിരുന്നു. അത് ഉറപ്പാക്കിയശേഷമാണ് മുന്നോട്ട് നീങ്ങിയത്. കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞാണ് അടുത്ത നടപടിയിലേക്ക് പോയത്. രണ്ടുദിവസമായി പ്രതിയെ പിന്തുടരുകയായിരുന്നു. പ്രതി ഇവിടെ നിന്ന് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചതുകൊണ്ടാണ് അതിവേഗത്തില്‍ പിടികൂടിയത്, ഷൂട്ടിങ് സെറ്റില്‍ നടന്ന കാര്യം സെറ്റിലുള്ള ആളുകള്‍ക്കെല്ലാം അറിയാം. സംഭവം ഉണ്ടായപ്പോള്‍ത്തന്നെ അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെ ഉണ്ടായിരുന്ന ആളുകളോടെല്ലാം പറഞ്ഞതാണ്. അവരെല്ലാം നടിയെ സമാധാനിപ്പിച്ച് വിടുകയായിരുന്നു, പിന്നാലെ അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തി ലായെന്നും കമ്മീഷണര്‍ പറഞ്ഞു.
അതിജീവിതയ്ക്ക് വലിയ ഷോക്ക് ആയിരുന്നു. കൗണ്‍സലിങ്ങും സൈക്യാട്രിക് ട്രീറ്റ്മെന്‍റുമെല്ലാം നടത്തി ആത്മവിശ്വാസം തിരിച്ചുകിട്ടിയശേഷമാണ് പരാതി നല്‍കാനെത്തിയത്. പൊലീസിനോട് സംസാരിക്കുമ്പോഴും അവര്‍ കരയുകയായിരുന്നു, എതിര്‍ഭാഗത്തുള്ളത് ഒരു വലിയ ആളാണെന്നതായിരുന്നു ഒരു ആശങ്ക. മുന്‍പൊരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നതായിരുന്നു മറ്റൊന്ന്. പിന്നെ അവരുടെ സ്വകാര്യതയും പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ രഹസ്യസ്വഭാവവും സംരക്ഷിക്കപ്പെടണം എന്നും നടി ആവശ്യപ്പെട്ടു.
ഡിസിപി അശ്വതി ജിജി
അതേസമയം രഞ്ജിത് കാരവനില്‍ കയറിയ സമയത്ത് പുറത്ത് ഒരു സ്ത്രീ കാവല്‍ നിന്നുവെന്ന ആരോപണത്തെക്കുറിച്ചൊന്നും തങ്ങള്‍ക്ക് കമന്റ് ചെയ്യാനാവില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിക്കെതിരായ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അറുപതോ തൊണ്ണൂറോ ദിവസം തെളിവുകള്‍ ശേഖരിക്കാന്‍ സാവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു.
ആദ്യഘട്ടത്തില്‍ ട്രോമയിലായിരുന്ന അതിജീവിതയുടെ വിശദമായ മൊഴിയെടുത്തെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടെന്നും അന്വേണഷത്തിന് മേല്‍നോട്ടം വഹിക്കുന്ന അശ്വതി ജിജി ഐപിഎസ് സ്ഥിരീകരിക്കുന്നു. ഉദയംപേരൂര്‍ ഇന്‍സ്പെക്ടറും രണ്ട് വനിതാ എസ്ഐമാരും ഉള്‍പ്പെടെയുള്ളവരാണ് എസ്ഐടി ടീമില്‍.