തൃശൂരിലും കോഴിക്കോടും ലക്ഷങ്ങളുടെ കുഴല്‍പ്പണവേട്ട. തൃശൂര്‍ ദേശീയപാതയില്‍നിന്ന് 63 ലക്ഷം രൂപയാണ് പിടിച്ചത്. കോഴിക്കോട് കാറില്‍ നിന്നും ഒന്‍പതുലക്ഷം കണ്ടെത്തി. തൃശൂർ മുടിക്കോട് ദേശീയപാതയിൽ നിന്നാണ് രേഖകളില്ലാതെ കടത്തിയിരുന്ന അറുപത്തിരണ്ടര ലക്ഷം രൂപ പിടികൂടിയത്. ബംഗ്ലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ബസില്‍ പോവുകയായിരുന്ന കർണാടക സ്വദേശി ഉദയ ശങ്കർ എന്ന യാത്രക്കാരനിൽ നിന്നാണ് പിടികൂടിയത്. കൊച്ചിയിൽ ഭൂമി വാങ്ങാനായി കൊണ്ടുപോകുകയായിരുന്ന പണമാണെന്ന് യാത്രക്കാരന്റെ വിശദീകരണം.
എക്സൈസ് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി ആയിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയുള്ള സ്ക്വാഡിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പണം വരുമാന ആദായ നികുതി വകുപ്പിന് കൈമാറി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പരിശോധന തുടരുകയാണ്.
വാഹനപരിശോധനയ്ക്കിടെയാണ് കോഴിക്കോട്–മലപ്പുറം അതിര്‍ത്തിയായ എരഞ്ഞിമാവില്‍ നിന്ന് പണം പിടിച്ചത് . മഞ്ചേരി ഭാഗത്തേക്ക് കാറില്‍ കൊണ്ടുപോവുകയായിരുന്നു. ഇതിന്റെയും രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം കടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്.