കൊച്ചിയിൽ വടുതലയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി. വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ അശ്വതി എസ് നായർ, ശ്രീകുമാരി, മൂന്നു മക്കൾ എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം കൊടുത്ത ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.
രണ്ടു മാസങ്ങൾക്കു മുൻപാണ് തിരുവനന്തപുരം വിളപ്പിൽശാല കാരാട് സ്വദേശികളായ അശ്വതി എസ് നായരും അമ്മ ശ്രീകുമാരിയും മൂന്നു മക്കൾക്കൊപ്പം കൊച്ചി വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. മകന്റെ ചികിത്സാർഥമാണ് ഇവർ കൊച്ചിയിലേക്ക് എത്തിയതെന്നാണ് വിട്ടുടമയോട് പറഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇവരെ പുറത്തേക്ക് കാണത്തിനെ തുടർന്ന് വീട്ടുടമയുടെ ബന്ധു സ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അശ്വതിയും ശ്രീകുമാരിയും തൂങ്ങി മരിക്കുകയായിരുന്നു.
പതിനാലും, നാലും വയസുള്ള രണ്ട് ആൺകുട്ടികളും രണ്ടു വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മുറിക്കുള്ളിൽ നിന്ന് ആത്മഹത്യ കുറുപ്പ് പോലീസ് കണ്ടെത്തി. അശ്വതിയുടെ ഭർത്താവ് രണ്ട് മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അശ്വതിയാണെന്ന് ഭർത്താവിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തിയെന്നും ഇതിൽ മനപ്രയാസം ഉണ്ടായെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം 'കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.