തിരുവല്ലയിൽ വഞ്ചിപ്പാട്ട് കലാകാരനെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചെന്ന് പരാതി. കലോൽസവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ചതിനാണ് മർദ്ദനമെന്ന് കലാകാരൻ ആരോമൽ ശിവ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വഞ്ചിപ്പാട്ട് കലാകാരനായ ആരോമൽ ശിവയെ തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. ഹെൽമറ്റ് കൊണ്ട് തലക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയതായും ആരോമൽ ശിവ.
എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡൻറ് കിരൺ ഉൾപ്പെടെ 15 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുട്ടികളെയാണ് എംജി കലോൽസവത്തിനായി ആരോമൽ ശിവ ഒരു വർഷം മുൻപ് വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചത്. അതേസമയം മർദ്ദിച്ചിട്ടില്ലെന്നും വിദ്യാർഥികളും പരിശീലകനുമായുള്ള പ്രശ്നം സംസാരിച്ചു തീർക്കാൻ ശ്രമിച്ചെന്നുമാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം.