ത്രിപുര സ്വദേശിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച് ലിവ് ഇൻ പങ്കാളിയായ യുവാവ്. ഗുരുഗ്രാമിൽ ബിഎസ് ബയോടെക്‌നോളജി വിദ്യാര്‍ഥിയായ ത്രിപുര സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ശിവം എന്നയാളെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് 19കാരി. ഗുരുഗ്രാമിലെ സെക്ടർ 69-ൽ പേയിങ് ഗസ്റ്റായിട്ടാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടിയും പ്രതിയും പരിചയത്തിലായത്. പിന്നാലെ ഇരുവരും നേരിട്ട് കണ്ടു. തുടർന്ന് ഇരുവരും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു.

ഒരുമിച്ച് താമസം തുടങ്ങിയതോടെ തങ്ങൾ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നതായാണ് യുവതി നൽകിയ മൊഴി. എന്നാൽ, പിന്നീട് ശിവത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി. വിദ്യാർഥിനി തന്നെ വഞ്ചിക്കുന്നതായി യുവാവ് സംശയിച്ചു. ഇതോടെ മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

ഫെബ്രുവരി 16-ാം തീയതി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ചത്. സ്റ്റീൽകുപ്പി കൊണ്ടും പാത്രം ഉപയോഗിച്ചും യുവാവ് പെൺകുട്ടിയുടെ തലയിലടിച്ചു. പിന്നാലെ തല ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചു. കത്തികൊണ്ട് കാലിൽ മുറിവുണ്ടാക്കി. ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ലെന്ന് പറഞ്ഞായിരുന്നു കാലിൽ ഇത്തരത്തിൽ പരിക്കേൽപ്പിച്ചത്. ഇതിനുശേഷം സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് പെൺകുട്ടിയെ തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. 

ENGLISH SUMMARY:

Gurugram news reports a shocking incident where a live-in partner brutally assaulted a biotechnology student from Tripura. The young woman is currently undergoing treatment at a Delhi hospital after sustaining severe injuries.