ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ ക്രൂര മർദ്ദനം. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആർ എസ് എസ് പ്രവർത്തകരുടെ മർദ്ദനം ഏറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ഫെബ്രുവരി 17നാണ് സംഭവം നടന്നത്.
പൃഥ്വിരാജിന് മർദ്ദനം ഏറ്റതിനെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒളിവിലാണ്. കേസ് ഒത്തുതീർപ്പാക്കാൻ RSS നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയില്ല.
ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.