ഇൻഡോറിൽ 24 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസില്‍ സഹപാഠി അറസ്റ്റില്‍. മൃതദേഹത്തെ അനാദരിച്ച പ്രതി ഒളിവിൽ കഴിയുന്നതിനിടെ പെണ്‍കുട്ടിയുടെ ആത്മാവുമായി സംസാരിക്കാന്‍ ദുർമന്ത്രവാദവും നടത്തി.
ഫെബ്രുവരി 13ന് നഗരത്തിലെ ദ്വാർകാപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ അടച്ചിട്ട ഒരു വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം സഹപാഠിയുടെ വാടകവീട്ടിൽനിന്ന് കണ്ടെത്തിയതെന്ന് ഡിസിപി ശ്രീകൃഷ്ണലാൽചന്ദാനി പറഞ്ഞു. പ്രതിയെ മുംബൈയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴുത്ത് ഞെരിച്ചായിരുന്നു കൊല.
ഒളിവിൽ കഴിയുന്നതിനിടെ നവി മുംബൈയിലെ പൻവേലിനു സമീപം പ്രതി ദുർമന്ത്രവാദം നടത്തി. കൊലപാതകത്തിനു ശേഷം താൻ മാനസികമായി തളർന്നെന്നും യുവതിയുടെ ആത്മാവുമായി സംസാരിക്കാനാണ് ദുർമന്ത്രവാദം നടത്തിയതെന്നും പ്രതി അവകാശപ്പെട്ടു. യുവതിയും പ്രതിയും അടുത്ത ബന്ധത്തിലായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല. മകളുടെ അപകീർത്തികരമായ ചിത്രങ്ങൾ ഉപയോഗിച്ച് സഹപാഠി പണം തട്ടാൻ ശ്രമിച്ചെന്ന് പിതാവ് ആരോപിച്ചു. ഈ ചിത്രങ്ങൾ പ്രതി കോളജിലെ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നതായും അദ്ദേഹം ആരോപിച്ചു.