കൊല്ലത്ത് തീ തുപ്പി ഷോ ഇറക്കിയ കാറിന്റെ ഉടമയ്ക്ക് പണി കിട്ടി. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന് നാല്‍പ്പതിനായിരത്തി അഞ്ഞൂറ് രൂപ പിഴയ്ക്ക് പുറമെ രണ്ടു കൊല്ലത്തേക്ക് കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കി. വാഹന ഉടമ കൊല്ലം എൻഫോഴ്സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായി. കാർ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. പുകകുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്.
പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍റേതാണ് വാഹനമെന്നു ഇന്നലെ ഉച്ചയോടെ തിരിച്ചറിഞ്ഞു.വൈകുന്നേരത്തോടെ കാര്‍ കണ്ടെത്തി. വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആകണമെന്ന് ആവശ്യപ്പെട്ടു. ടയറും മാറ്റി. 2017 റജിസ്‌ട്രേഷൻ വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. അന്നുമുതൽ ഇന്നുവരെ വിവിധ നിയമലംഘനങ്ങൾക്കായി 11 പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ 4 എണ്ണം അടച്ചു.
വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ റജിസ്ട്രേഷൻ രണ്ടു വർഷത്തേക്ക് റദ്ദ് ചെയ്തു. വൈകുന്നേരത്തോടെയാണ് മുഹമ്മദ് ഇർഫാൻ എൻഫോഴ്സ്മെന്റ് മുന്നിൽ ഹാജരായത്. എൻഫോഴ്സ്മെന്റ് ആര്‍ടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്.