ചെന്നൈ ടി നഗറിലെ ഹോട്ടലില്‍ മലയാളിയായ യുവനടിയെ കടന്ന് പിടിക്കാന്‍ ശ്രമം. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥിയാണ് പ്രതി. മുറിയിലെ ഫോണ്‍ നന്നാക്കാന്‍ എത്തിയപ്പോഴായിരുന്നു അതിക്രമം. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) അറസ്റ്റിലായിട്ടുണ്ട്.
സിനിമാ സംബന്ധമായ ആവശ്യത്തിനായി ചെന്നൈയിലെത്തിയതായിരുന്നു മലയാളി യുവനടി. താന്‍ താമസിക്കുന്ന ഹോട്ടലിലെ മുറിയിലെ ഫോണ്‍ നന്നാക്കാനായി നടി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന് മുറിയില്‍ എത്തിയ യുവാവാണ് നടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്. പുറത്ത് പോകാൻ നടി ആവശ്യപ്പെട്ടിട്ടും യുവാവ് കൂട്ടാക്കിയില്ല. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് നടി ബഹളം വയ്ക്കുകയും തുടര്‍ന്ന് ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടുകയുമായിരുന്നു.
നടിയുടെ പരാതിയില്‍ യുവാവിനെ ചോദ്യം ചെയ്തുവെങ്കിലും. ഇയാള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഫോൺ തകരാര്‍ പരിഹരിച്ച ശേഷം ഭക്ഷണത്തിലുള്ള ഓർഡർ കൂടി എടുത്താണ് മടങ്ങിയതെന്നാണ് യുവാവ് പറയുന്നത്. ആദ്യം നടി രേഖ മൂലം പരാതി നല്കിയിരുന്നില്ല. അതിനാല്‍ ഇയാളെ ചോദ്യം ചെയ്ത വീട്ടയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പരാതി നൽകിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.