തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ ബലാൽസംഗം ചെയ്ത ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ്. കാപ്പാ നിയമം പ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാൽസംഗം അന്വേഷിക്കാൻ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
സ്പായുടെ പ്രവർത്തനവും പൊലീസ് അന്വേഷിക്കും. ഒളിവിലുള്ള നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒന്നാം തീയതി നടന്ന സംഭവത്തിൽ രണ്ട് ദിവസത്തിനു ശേഷം മാത്രം കേസെടുത്ത പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സ്പാ സെന്ററിലെത്തി ഗുണ്ടാപിരിവ് ചോദിച്ചായിരുന്നു യുവതിക്കെതിരായ അതിക്രമം. പല ദിവസങ്ങളില്‍ ഇതേ ആവശ്യമുന്നയിച്ച് സെന്ററില്‍ എത്തിയിരുന്നതായും ജീവനക്കാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
50,000 രൂപ നല്‍കണമെന്നാണ് സുബിനും കൂട്ടാളികളും ആവശ്യപ്പെട്ടത്. നല്‍കാനാവില്ലെന്ന് ഉടമയും ജീവനക്കാരും മറുപടി പറഞ്ഞതോടെയാണ് ഗുണ്ടാസംഘം ബലമായി യുവതിയെ കടന്നുപിടിച്ചതും ഉപദ്രവിച്ചതും.