ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പാ യിലെത്തിയ ആറംഗ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയാണ് തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്.
തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിൻ’ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ സ്പാ യിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. തുടർന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേർ ചേർന്നു ബലമായി ഉപദ്രവിച്ചു. പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് സ്പാ യിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി
വേറൊരു ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 2500 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പൊലീസ് വിവരമറിയുന്നത്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ പരാതി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് 3–ാം തീയതി പൊലീസ് കേസെടുത്തു. തുടർന്ന് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.രണ്ടു പ്രതികളും നിലവിൽ റിമാൻഡിലാണ്.