നെടുമങ്ങാട് സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയുടെ കൈ വെട്ടിയ കേസിൽ വധശ്രമത്തിന് കേസെടുത്തു. കിളിമാനൂർ സ്വദേശി സിന്ധുവിനാണ് വെട്ടേറ്റത്. അമ്മാവൻ മണിക്കുട്ടനെതിരെയാണ് വധശ്രമക്കുറ്റം ചുമത്തി കേസെടുത്തത്.
കിളിമാനൂർ പോങ്ങനാട് പഴയ ചന്തയിൽ നടന്ന സംഭവത്തിൽ മണിക്കുട്ടൻ (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കേസെടുത്തെന്നും ഒളിവില്‍ പോയ മണിക്കുട്ടനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയെന്നും കിളിമാനൂർ പൊലീസ് പറഞ്ഞു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തിനിടെയാണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. മകളെ ട്യൂഷന് വിട്ട ശേഷം മടങ്ങിയ സിന്ധു സ്കൂട്ടർ മണിക്കുട്ടൻ്റെ വീടിനടുത്ത് വെച്ചതാണ് വാക്കുതർക്കത്തിനിടയാക്കിയത്. വഴക്കിനിടെ വീട്ടിലേക്ക് കയറിപ്പോയ മണിക്കുട്ടൻ വെട്ടുകത്തി എടുത്ത് തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിൻ്റെ ഇരുകൈകൾക്കും വെട്ടേറ്റത്. കരഞ്ഞുകൊണ്ട് ഓടിയ സിന്ധു അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു