തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ ബലാൽസംഗം ചെയ്ത കേസില്‍ കാപ്പാ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. പ്രതി മരണസുബിൻ എന്ന അലക്സാണ്ടർ സുബിനെ പിടികൂടുന്നതിനിടെ സുബിന്‍റെ വളർത്തുന്ന നായകൾ പൊലീസിനെ ആക്രമിച്ചു. പ്രതികളിൽ നാലുപേർ ഒളിവിലാണ്. കേസ് ഒതുക്കി തീർക്കാൻ ചില ഇടപെടലുകൾ നടന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാൽസംഗത്തിന് ഇരയാക്കി. ഇതിന്‍റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. യുവതിയെ പ്രതി ബലമായി ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മരണ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്ന് പിടികൂടുന്നതിനിടെ സുബിൻ വളർത്തുന്ന നായകൾ പൊലീസുകാരെ മാന്തി. എസ്ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനുമാണ് പരിക്കേറ്റത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ. തിരുവല്ല സ്വദേശി ബെർലിൻ ദാസാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതിയാണ് പൊലീസ് കേസ് എടുത്തത്.