ദുബായില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഭര്‍ത്താവ് വീട്ടില്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ഭാര്യയെ. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ 65 വയസ്സുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജോലിക്കാരനുമുണ്ടായിരുന്നു.
തമിഴ്നാട് സ്വദേശിയായ ദേവരാജു കഴിഞ്ഞ പത്ത് വര്‍ഷമായി കുടുംബത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് സവിത കൊല്ലപ്പെട്ടത്. ദേവരാജു സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൊല്ലപ്പെടുന്നതിന് മുൻപ് ഇവർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി.
ദുബായിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീയുടെ ഭർത്താവാണ് ഞായറാഴ്ച പുലർച്ചെ 4:30-ഓടെ മൃതദേഹം കണ്ടത്. ഒന്നാം നിലയിൽ ഉറങ്ങിക്കിടന്നിരുന്ന മകളായിരുന്നു വീടിന്‍റെ വാതില്‍ തുറന്നത്. പിന്നാലെ മുറിയിലെത്തിയപ്പോള്‍ ഭാര്യയുടെ മൃതദേഹവും തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയിൽ പ്രതിയെയും കണ്ടെത്തുകയായിരുന്നു. മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ഒന്നുമറിഞ്ഞിരുന്നില്ല.
മൈക്കോ ലേഔട്ട് പൊലീസ് ബലാല്‍സംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. സ്ത്രീ മരിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.