കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ, യുവതിയുടെ ഭർത്താവിനെ മുംബൈയിൽെവച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു. മരിച്ച ഗ്രീമയുടെ ഭർത്താവ് പഴഞ്ചിറ സ്വദേശി ബി.എം. ഉണ്ണികൃഷ്ണനെയാണ് മുംബൈ വിമാനത്താവളത്തിൽവെച്ച് പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് പൂന്തുറ പോലീസ് കേസെടുത്തിരുന്നു. കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസിൽ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്.എൽ. സജിത(54)യെയും മകൾ ഗ്രീമ എസ്. രാജി(30)നെയുമാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഉണ്ണിക്കൃഷ്ണനാണ് തന്റെയും അമ്മയുടെയും മരണത്തിന് കാരണമെന്ന് ഗ്രീമയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയ്ക്കാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ടാണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടത്തിയത്. ഉണ്ണിക്കൃഷ്‌ണനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജിത അടുത്ത ചില ബന്ധുക്കൾക്ക് വാട്സാപ് സന്ദേശവും അയച്ചിരുന്നു. 200‌ പവൻ സ്വർണവും വീടും സ്ഥലവും അടക്കം സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയതെന്നും സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് 25–ാം ദിവസം ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചു.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നേരിൽ കണ്ട ഉണ്ണിക്കൃഷ്ണന്റെ പെരുമാറ്റം ഗ്രീമയെയും സജിതയെയും മാനസികമായി തകർത്തെന്നും ഇതാണ് ജീവനൊടുക്കാനുള്ള കാരണമെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. ആറു വർഷം മുൻപായിരുന്നു ഗ്രീമയുടെയും ഉണ്ണികൃഷ്ണന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഉണ്ണികൃഷ്ണൻ അയർലൻഡിലേക്കു പോയി. ഗ്രീമ അമ്മയ്ക്കും അച്ഛനുമൊപ്പം കമലേശ്വരത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഗ്രീമയുടെ അച്ഛൻ എൻ. രാജീവ് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഗ്രീമയുടെയും സജിതയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു.

ENGLISH SUMMARY:

Suicide case in Kerala is the main focus. The husband has been arrested in connection with the suicide of a mother and daughter due to domestic violence and dowry harassment.