ആലുവയിൽ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട. ഒന്നര കിലോ മെത്താഫിറ്റാമീനുമായി കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ. എറണാകുളം സ്വദേശികളായ നിധിൻ വിശ്വം, ആതിഫ് എന്നിവരാണ് പിടിയിലായത്. ആലുവയിൽ വീട് വാടകയ്ക്കെടുത്തായിരുന്നു ഇരുവരുടെയും ലഹരിവില്പന. 2023 ൽ ഒന്നേമുക്കാൽ കിലോ എംഡിഎംഎ യുമായി നിധിൻ റൂറൽ പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ രണ്ട് മാസം മുൻപാണ് നിധിൻ ജാമ്യത്തിലിറങ്ങിയത്. തുടർന്നു ലഹരിയിടപാടുകൾ തുടർന്ന നിധിൻ എൻസിബിയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് നിധിൻ മെത്താഫെറ്റമീൻ വാങ്ങി ആലുവയിൽ എത്തിയതായി എൻസിബിക്ക് വിവരം ലഭിച്ചു. തുടർന്ന് വീട് വളഞ്ഞു ഇരുവരെയും പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി എൻസിബി ഉദ്യോഗസ്ഥർ കീഴടക്കി. നിധിൻ കൊലക്കേസിലും പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.