ഹരിയാണയിലെ പാനിപ്പത്തില്‍ ആറു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തന്നേക്കാള്‍ സൗന്ദര്യമുള്ളവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന യുവതി തന്റെ മകനെയടക്കം മൂന്ന് കുട്ടികളെ ഇതിന് മുമ്പ് കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ആറു വയസ്സുകാരി വിദി, പൂനത്തിന്റെ സഹോദര പുത്രി കൂടിയാണ്.
തിങ്കളാഴ്ച ഇവരുടെ കുടുംബം ഒരു കല്യാണത്തിന് പോയപ്പോഴാണ് വിദിയെ വാട്ടര്‍ ടബ്ബില്‍ മുക്കി പൂനം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വിദിയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പൂനം തന്റെ മകന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച വിദിയും അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും ഉള്‍പ്പടെയുള്ളവര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പാനിപ്പത്തിലെ ഇസ്രാന താലൂക്കിലെ നൗല്‍ത്ത ഗ്രാമത്തിലായിരുന്നു വിവാഹം. ഇതിനിടെ വിദിയെ കാണാതായി. കുടുംബം അവളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം മുത്തശ്ശി ഓംവതി ബന്ധുവിന്റെ വീട്ടിലെ ഒന്നാം നിലയിലുള്ള സ്റ്റോര്‍ റൂമില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വിദിയുടെ തല വെള്ളം നിറഞ്ഞ ഒരു പാത്രത്തില്‍ താഴ്ന്നും കാലുകള്‍ തറയില്‍ ഊന്നിയിരിക്കുന്നതുമായ നിലയിലായിരുന്നു.
അസൂയയും വിദ്വേഷവും നിറഞ്ഞ സ്ത്രീയാണ് പൂനമെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളും തന്നെക്കാള്‍ സൗന്ദര്യമുള്ളവരായി കാണാന്‍ അവർ ആഗ്രഹിച്ചിരുന്നില്ലെന്നും സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവർ ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി