ഇടുക്കി വാഗമണ്ണിൽ 50 ഗ്രാം എംഡിഎംഎയും പണവുമായി യുവാവും യുവതിയും എക്സൈസിൻ്റെ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺ താര എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ താമസിച്ച റിസോർട്ടിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും 3,75,000 രൂപയും കണ്ടെത്തി.
വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് കച്ചവടം ചെയ്യാൻ എത്തിച്ചതാണ് എംഡിഎംഎ എന്നാണ് പ്രാഥമിക കണ്ടെത്തൽ. പീരുമേട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ശ്രാവൺതാരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രാസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു.
തങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഇരുവരും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്.