AI Generated Image
പതിനൊന്നുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത്, ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ പിതാവിന് 24 വര്‍ഷം തടവുശിക്ഷ. അമേരിക്കക്കാരനായ യുവാവിനെയാണ് സിംഗപ്പുര്‍ കോടതി ശിക്ഷിച്ചത്. 2019ല്‍ യുവാവും ഭാര്യയും ബന്ധം വേര്‍പെടുത്തി. ഏക മകള്‍ അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ശനിയും ഞായറും പിതാവിനൊപ്പം നില്‍ക്കുന്നതിനായി ഫ്ലാറ്റിലേക്ക് എത്തിയിരുന്നു. ഇതിനിടെ യുവാവ് ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ ഷെയ്ല മേരിയെ പരിചയപ്പെട്ടു. പരിചയം അതിവേഗം പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് മകള്‍ക്ക്, ഷെയ്ലയെ യുവാവ് പരിചയപ്പെടുത്തി. ഷെയ്ലയുമായി പ്രണയത്തിലാണെന്ന് അമ്മയടക്കം മറ്റാരോടും പറയരുതെന്നും പിതാവ് നിര്‍ദേശിച്ചു.
യുവാവും ഷെയ്ലയുമായി ലൈംഗിക ചേഷ്ടകളെ കുറിച്ചും കുട്ടികളും മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും പതിവായി സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയിരിക്കെ 2023 മാര്‍ച്ച് 17ന് പെണ്‍കുട്ടി അവധിക്ക് പിതാവിനൊപ്പം താമസിക്കാനെത്തി. ഇതറിഞ്ഞ ഷെയ്ല, മകള്‍ യുവാവിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. തമാശയ്ക്കാണെന്നും ബെറ്റു വയ്ക്കാമെന്നും കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് യുവാവ് തന്‍റെ സ്വകാര്യ ഭാഗത്ത് മകളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചു. ഈ ചിത്രങ്ങള്‍ ഷെയ്ലയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ ഓറല്‍ സെക്സ് ചെയ്യണമെന്നായി ഷെയ്ലയുടെ നിര്‍ബന്ധം. ഇതിന് വഴങ്ങിയ യുവാവ് മകളെ നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ഒന്നിലേറെ തവണ ഇത് ചിത്രീകരിക്കുകയും ചെയ്തു. വിവരം പുറത്ത് പറയരുതെന്നും പറഞ്ഞാല്‍ അപകടമാണെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി.
സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് ലഭിച്ചതോടെ, പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതാണെന്ന് കുട്ടിക്ക് മനസിലായി. കടുത്ത മനപ്രയാസത്തിലായിപ്പോയ കുട്ടി രണ്ടുമാസത്തോളം ആരോടും സംസാരിച്ചതേയില്ലെ. രണ്ടുമാസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി, താന്‍ നേരിട്ട ദുരനുഭവം അധ്യാപികയോട് വെളിപ്പെടുത്തി. കടുത്ത സങ്കടവും ദേഷ്യവും ഉറക്കില്ലായ്മയും ഉണ്ടായെന്നും എപ്പോഴെങ്കിലും ഉറങ്ങിയാല്‍ ദുസ്വപ്നം കണ്ട് എഴുന്നേല്‍ക്കുന്നുവെന്നും ജീവിക്കുകയേ വേണ്ടെന്ന ചിന്തയുണ്ടെന്നും പെണ്‍കുട്ടി കൗണ്‍സിലിങിനിടെ പറഞ്ഞു. സ്വയം മുറിവേല്‍പ്പിക്കാനും പുരുഷന്‍മാരെ കാണുമ്പോള്‍ ഭയപ്പെടാനും തുടങ്ങിയെന്നും കുട്ടിയുടെ കൗണ്‍സിലറും പറഞ്ഞു. തന്നെ കബളിപ്പിച്ച് ദുരുപയോഗം ചെയ്തത് സ്വന്തം പിതാവാണെന്നത് കടുത്ത പ്രയാസം കുട്ടിയിലുണ്ടാക്കിയെന്നും കുട്ടി മൊഴി നല്‍കി. 'ലോകത്ത് ഞാനേറ്റവും വിശ്വസിച്ചയാള്‍ എന്നോടിത് ചെയ്യുമെന്നും കള്ളംപറയുമെന്നും ഞാന്‍ കരുതിയില്ലെന്നും' കുട്ടി തുറന്ന് പറഞ്ഞു.
കുട്ടിയെ കാണാന്‍ ആശുപത്രിയിലേക്ക് വരണമെന്ന് വിളി വന്നതും യുവാവിന് കാര്യം മനസിലായി. ഇതോടെ ഷെയ്ലയുമായി നടത്തിയ സംഭാഷണങ്ങളെല്ലാം ഫോണില്‍ നിന്നും യുവാവ് ഡിലീറ്റ് ചെയ്യുകയും ഇനി തന്നെ വിളിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിലെത്തിയതോടെ അറസ്റ്റിലുമായി. ഷെയ്ലയുടെ ഫോണില്‍ നിന്ന് 43 ഫൊട്ടോകളും 20 വിഡിയോകളും പൊലീസ് കണ്ടെടുത്തു.
പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി എന്താണ് പറയുന്നതെന്ന് താന്‍ ഓര്‍ക്കുന്നില്ലെന്നും തനിക്ക് മറവി രോഗമുണ്ടെന്നും മുന്‍പുണ്ടായ അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റിരുന്നുവെന്നും യുവാവ് വാദിച്ചു. എന്നാല്‍ വിശദമായ പരിശോധനയില്‍ യുവാവിന്‍റെ വാദം കളവാണെന്ന് തെളിയുകയായിരുന്നു. കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മകളെ ബലാല്‍സംഗം ചെയ്ത ദൃശ്യങ്ങള്‍ താന്‍ പതിവായി ചിത്രീകരിച്ചതെന്ന് യുവാവ് കോടതിയില്‍ മൊഴി നല്‍കി. സംഭവത്തില്‍ യുവാവിന്‍റെ കാമുകിയായ ഷെയ്ല മേരി ഇബെയ്ല്സും കുറ്റക്കാരിയെന്ന് കോടതി സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ ബലാല്‍സംഗം, കുട്ടികള്‍ക്കെതിരായ അക്രമം എന്നിങ്ങനെ 16 വകുപ്പുകളും കാമുകിയായ ഷെയ്ല മേരിക്കെതിരെ ബലാല്‍സംഗ പ്രേരണാക്കുറ്റമടക്കം 14 വകുപ്പുകളും ചുമത്തി. കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനായി പ്രതിയുടെ പേരുവിവരങ്ങളടക്കം പുറത്ത് വിടരുതെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.