പാലക്കാട് നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. ജില്ലാ അഡിഷണല്‍ സെഷൻസ് കോടതി ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി. ഒന്നും പറയാനില്ലെന്ന് ചെന്താമര പറഞ്ഞു. കോടതിയില്‍ വിശ്വാസമെന്ന് സജിതയുടെ മക്കളും, കടുത്ത ശിക്ഷ കിട്ടട്ടെയെന്ന് സജിതയുടെ അമ്മയും പ്രതികരിച്ചു
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയത്. അതേ സമയം സജിത വധക്കേസില്‍ ചെന്താമരയ്ക്കെതിരെ നിര്‍ണായക മൊഴി നല്‍കിയ സാക്ഷി പുഷ്പ ചെന്താമരയെ ഭയന്ന് നാടുവിട്ടു. സജിതയെ കൊന്നശേഷം ചെന്താമര വരുന്നത് കണ്ടത് പുഷ്പയായിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര ഭീഷണി മുഴക്കിയിരുന്നു.
കുടുംബം തകർത്ത ചെന്താമരയ്ക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്ന് സജിതയുടെയും സുധാകരന്റെയും മക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. പേടിച്ചു വിറച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. അയാൾ പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും. ചെന്താമരയുടെ രൂപസാദൃശ്യമുള്ള ആളെ കണ്ടാൽ പോലും പേടിയാണെന്നും ഒളിച്ചു കഴിയുകയാണെന്നും കുടുംബം പ്രതികരിച്ചു. സജിത വധക്കേസിൽ വിധി കേൾക്കാൻ കുടുംബം കോടതിയിൽ എത്തിയിരുന്നു.