തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയിൽ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ രണ്ട് വയസുകാരിയുടെ മരണത്തിന് പിന്നില്‍ അമ്മയും കാമുകനും. 23കാരിയായ മംമ്തയും കാമുകന്‍ ഷെയ്ഖ് ഫയാസും പൊലീസ് പിടിയിലായി. ജൂൺ 4നാണ് മംമ്തയും കാമുകനും ചേർന്ന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയിൽ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയത്.
അമ്മയുടെ വീട്ടിലേക്കെന്ന പേരിൽ 2 വയസുള്ള മകളുമായി മംമ്ത പോയത് കാമുകനൊപ്പമായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെ രണ്ട് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മംമ്തയുടെ ഭർത്താവായ കോട്ല രാജു മെയ് 27നാണ് ഭാര്യയേയും മകളേയും കാണുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ആവുന്നില്ലെന്നും കാണിച്ച് പൊലീസിൽ പരാതി നൽകിയത്.
വീട്ടുകാരും പൊലീസും വലിയ രീതിയിൽ അന്വേഷിച്ചെങ്കിലും മംമ്തയുടെ ഫോൺ ട്രേസ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ സെപ്റ്റംബർ ആദ്യ വാരത്തിൽ മംമ്തയെ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടിൽ വച്ച് പൊലീസ് ക്യാമറയിൽ കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ് സെപ്റ്റംബർ 11നാണ് മംമ്തയേയും കാമുകനേയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയ കാര്യം പൊലീസിനോട് 23കാരി കുറ്റസമ്മതം നടത്തുന്നത്.