എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഓൺലൈനായി ഓർഡർ ചെയ്ത മരുന്ന് എത്താൻ വൈകിയതിന് ഡെലിവറി ബോയിക്ക് നേരെ വെടിയുതിർത്ത് യുവാവ്. മുംബൈയിലാണ് സംഭവം. ഡെലിവറി ബോയിയുമായുള്ള തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന എയർ ഗണ്ണെടുത്ത് യുവാവ് വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ബാങ്ക് ഉദ്യോഗസ്ഥനായ സൗരഭ് കുമാർ (35) എന്നയാൾ പൊലീസ് പിടിയിലായി.
ഉറക്കമില്ലായ്മയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ് സൗരഭ്. ഇതാണ് ഓൺലൈനായി ഓർഡർ ചെയ്തത്. എന്നാൽ മരുന്ന് എത്താൻ കുറച്ച് വൈകി. വെള്ളിയാഴ്ച രാത്രിയാണ് സൗരഭ് മരുന്ന് ഓർഡർ ചെയ്തത്. ശനിയാഴ്ച പുലർച്ചെ മരുന്നുമായി ഡെലിവറി ബോയ് എത്തി. എന്നാൽ മരുന്ന് വാങ്ങാൻ സൗരഭ് തയ്യാറായില്ല. ഇതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. ഡെലിവറിക്കെത്തിയയാൾക്ക് പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറഞ്ഞത്.
മരുന്നുമായി ഡെലിവറി ബോയ് എത്തിയപ്പോൾ സൗരഭ് അത് വാങ്ങാതെ ഫ്ലാറ്റിനകത്ത് കയറി വാതിലടച്ചു. ഇതോടെ ഡെലിവറി ബോയ് തുടർച്ചയായി കോളിംഗ് ബെല്ലടിച്ചു. ഇതാണ് സൗരഭിനെ ചൊടിപ്പിച്ചത്. കലിപൂണ്ട സൗരഭ് എയർഗണ്ണുമായി പുറത്തെത്തി ആക്രമിക്കുകയായിരുന്നു.
കോളിംഗ് ബെല്ലടിച്ച ശേഷം വാതിലിനു മുന്നിൽ പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു താനെന്ന് ഡെലിവറി ബോയ് പൊലീസിനോട് പറഞ്ഞു. ഈ സമയം വെടിയൊച്ച കേട്ട് ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകശ്രമത്തിനാണ് സൗരഭിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.