ഷാർജയിലെ ഫ്ളാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മർദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടില്‍ നിന്ന് ഷാർജയിലേക്ക് പോയത്.
19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്‍റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു.
അതേ സമയം അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകൾ പുറത്തുവന്നിരുന്നു. ഇതിൽ സതീഷ് കസേര ഉയർത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകൾ അതുല്യ തന്നെ പകർത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്.
കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് ഇന്ന് ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്