നെയ്യാറ്റിന്‍കരയില്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. അതിയന്നൂര്‍ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സിജോയ് സാമുവലിനെ കോടതി റിമാന്‍ഡ് ചെയ്തത്.
ജൂണ്‍ 11-നാണ് സിജോയ് സാമുവല്‍ അച്ഛനെ ആക്രമിച്ചത്. തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞദിവസം മരിച്ചു. മകന്‍റെ മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചിരുന്നു, ഇതിനിടെയാണ് സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചു. ഇതോടെ സിജോയ് മാതാപിതാക്കളെ മര്‍ദിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് ഇവര്‍ വെണ്‍പകലിലെ വീട്ടില്‍നിന്ന് കാഞ്ഞിരംകുളത്തെ വാടകവീട്ടിലേക്ക് താമസം മാറി. ഇതിനുശേഷവും ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന്‍ താമസിക്കുന്ന വീട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും പോക്കറ്റ് മണിയായി 150 രൂപയും നല്‍കി. ന്നാല്‍, ഭക്ഷണംകൊണ്ടുവരുന്ന സമയത്തും യാതൊരു പ്രകോപനവുമില്ലാതെ സിജോയ് അച്ഛനെ മര്‍ദിച്ചിരുന്നതായാണ് വിവരം. ജൂണ്‍ 11-നും സമാനരീതിയില്‍ ആക്രമിച്ചപ്പോഴാണ് സുനില്‍കുമാറിന് തലയ്ക്കടിയേറ്റത്.
അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽ വഴുതി വീണു എന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനിൽ കുമാർ പറഞ്ഞത്. വീഴ്ചയിൽ സംഭവിച്ച പരുക്കുകളല്ലെന്നു മനസ്സിലാക്കിയ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുനിൽ കുമാർ – ലളിത കുമാരി ദമ്പതികളുടെ 3 മക്കളിൽ ഇളയവനാണ് സിജോയി. സുനിൽ കുമാറിന്റെ സംസ്കാരം നടത്തി.