ഇടുക്കി പീരുമേട്ടിൽ ആദിവാസി യുവതി വനത്തിനുള്ളിൽ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് കണ്ടെത്തൽ. പ്ലാക്കത്തടം സ്വദേശി സീത അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനു നിരീക്ഷണത്തിലാണ്.
കാട്ടാന ആക്രമണത്തിന്റെ യാതൊരു ലക്ഷണവും സീതയുടെ ശരീരത്തിൽ കാണാതെ വന്നതോടെയാണ് പൊലീസിന് സംശയം തോന്നിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സീതയുടെ തല പലതവണ മരത്തിൽ ഇടിപ്പിച്ചു. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ. ക്രൂരമർദ്ദനത്തിൽ വാരിയല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തറച്ചുകയറി. കാലിൽ പിടിച്ച് വലിച്ചിഴച്ചതിന്റെയും അടയാളങ്ങൾ കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇന്നലെ പൊലീസിനെ അറിയിച്ചെന്ന് കോട്ടയം ഡി എഫ് ഒ പറഞ്ഞു
സീതയുടെ കൊലപാതകം എങ്ങനെയാണെന്ന് കണ്ടെത്താൻ ഭർത്താവ് ബിനുവിനെ വിശദമായി ചോദ്യം ചെയ്യും. ക്രൂരപീഡനത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്