കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്മെന്റില്‍ നടത്തിയ റെയ്ഡില്‍ സെക്സ് റാക്കറ്റ് പിടിയില്‍. ആറു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിലായി. രണ്ടു ഇടപാടുകരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ബഹറൈന്‍ ഫുട്ബോള്‍ ക്ലബിന്‍റെ ഫിസിയോ എന്നു പറഞ്ഞാണ് അനിമീഷ് കുമാര്‍ എന്നയാളും ഭാര്യയും ചേര്‍ന്ന് അപ്പാര്‍ട്ട്മെന്‍റിന്‍റെ താഴെത്തെ നില വാടകയ്ക്ക് എടുത്തത്. അപ്പാര്‍ട്ട്മെന്‍റ് പൂര്‍ണമായും നോക്കി നടത്തുന്നത് അവരാണെന്നും വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും ഉടമസ്ഥരില്‍ ഒരാള്‍ പറഞ്ഞു. നാട്ടുകാരാണ് അപ്പാര്‍ട്ട്മെന്‍റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞത്. ആളുകള്‍ വരുന്നത് അന്വേഷിച്ചപ്പോള്‍ സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാല്‍ കൊടുക്കാന്‍ വന്നതാണെന്നായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു.