സൂറത്തില്‍ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം തെളിയിക്കാനായി ഭ്രൂണത്തിന്‍റെ സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു. വ്യാഴാഴ്ച സ്മിമെര്‍ ആശുപത്രിയിലെത്തിച്ചാണ് 23കാരിയായ പ്രതിയുടെ ഗര്‍ഭം അലസിപ്പിച്ചത്. സൂറത്ത് സെന്‍ട്രല്‍ ജയിലിലെ ജുഡൂഷ്യല്‍ കസ്റ്റഡിയിലായിരുന്നു യുവതി.
ചൊവ്വാഴ്ചയാണ് യുവതിയുടെ ഹര്‍ജിയില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ആര്‍.ആര്‍.ഭട്ട് നല്‍കിയത്. അമിതമായ രക്തസ്രാവം മൂലം ആശുപത്രിയില്‍ അഡ്മിറ്റായി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ജയിലിലേക്ക് മാറ്റും. ഗർഭത്തിന് കാരണം 13കാരനാണെന്നാണ് അധ്യാപികയുടെ മൊഴി.
അഞ്ച് വര്‍ഷമായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ ഏപ്രില്‍ 26നാണ് പുനഗാം പൊലീസ് 13കാരനെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ട്യൂഷന്‍ ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കുട്ടി. ഏപ്രിൽ 25നാണ് അധ്യാപിക വിദ്യാര്‍ഥിയോടൊപ്പം 'ഒളിച്ചോടിയത്'. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് ദിവസത്തിന് ശേഷം രാജസ്ഥാൻ അതിർത്തിയിൽ വച്ച് ഇവരെ കണ്ടെത്തിയത്. അധ്യാപികയുടെ വീട്ടിൽ വച്ചും വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് പറഞ്ഞത്. അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.