കൊല്ലപ്പെട്ട നീതുവും പ്രതി അന്‍ഷാദ് കബീറും.
കോട്ടയം കറുകച്ചാലിൽ യുവതിയെ സുഹൃത്ത് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂത്രപള്ളി സ്വദേശിനി നീതു(35)വിനെയാണ് സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അന്‍ഷാദ് കബീർ (37) കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഉജാസ് അബ്ദുൽ സലാം (35) എന്നയാളാണ് കൊലയ്ക്ക് അന്‍ഷാദിനെ സഹായിച്ചത്. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
നീതുവിനെ ഇടിച്ചിട്ട കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍.
കൃത്യം നടപ്പാക്കും മുന്‍പ് പ്രതികൾ കാറിന്‍റെ മുൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി. എന്നാല്‍ പിന്‍ഭാഗത്തെ നമ്പർ പ്ലേറ്റ് മാറ്റിയിരുന്നില്ല. ഇതാണ് പ്രതികളെ ഉടന്‍ കണ്ടെത്താന്‍ പൊലീസിന് തുമ്പായത്. സംഭവശേഷം വെട്ടിക്കാവുങ്കലിൽ നിന്നു മല്ലപ്പള്ളി റോഡിലൂടെ അമിതവേഗത്തിൽ ഓടിച്ചുപോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഓട്ടോറിക്ഷയില്‍ കാഞ്ഞിരപ്പള്ളിയിൽ എത്തി. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള കാർ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി.
ആദ്യം ലഭിച്ച ദൃശ്യത്തിൽ, കാറിന്‍റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. സംഭവസ്ഥലത്തിനു പിന്നിലുള്ള സിസിടിവി പരിശോധിച്ചപ്പോൾ കാറിന്‍റെ പിൻവശത്തെ നമ്പർ പ്ലേറ്റ് കണ്ടു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണെന്നും പൊൻകുന്നം സ്വദേശി വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും മനസ്സിലായത്. പൊൻകുന്നത്തുനിന്ന് അൻഷാദ് തന്നെയാണ് കഴിഞ്ഞ ദിവസം കാർ വാടകയ്ക്കെടുത്തത്.
നീതു വീട്ടില്‍ നിന്നിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ ഇടിച്ചുതെറിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. നീതു എന്നും ജോലിക്കിറങ്ങുന്ന സമയമായിരുന്നു. അതുകൊണ്ടു തന്നെ ഇത് ആസൂത്രിത കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിനി നീതു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന നീതുവുമായി അൻഷാദിന് സൗഹൃദമുണ്ടായിരുന്നു. അടുത്തകാലത്ത് വ്യക്തിപരവും സാമ്പത്തികവുമായ തർക്കങ്ങളെ തുടർന്ന് ഇരുവരും ഭിന്നതയിലായി. തുടർന്നാണ് അന്‍ഷാദ് ആസൂത്രിതമായി നീതുവിനെ കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വീട്ടിൽ നിന്നും കറുകച്ചാലിലേക്ക് പോകുമ്പോൾ വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടി റോഡിൽവെച്ചായിരുന്നു അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിലായി കിടന്ന നീതുവിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്തു നിന്നും ഒരു കാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ദൃക്സാക്ഷികളുടെ ഈ മൊഴിയാണ് നിര്‍ണായകമായതും പ്രതികളിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചതും.