കൊച്ചി വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആര്‍ട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘം പിടിയിലായത്. ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില ആർടിക് ഹോട്ടലിൽ ഡാൻസഫും പൊലീസും സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലിൽ നിന്നും ലഹരി പിടിച്ചെടുത്തില്ലെങ്കിലും വൻ പെൺ വാണിഭ സംഘമാണ് പിടിയിലായത്. ഹോട്ടലിൽ പുറത്തു നിന്നുള്ള ഏജൻസി നടത്തിയിരുന്ന സ്പയുടെ മറവിൽ ആയിരുന്നു അനാശാസ്യം. മലയാളികളായ 11 യുവതികളാണ് പിടിയിലായത്.
മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപയും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് ശമ്പളം. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപയാണ് ഉടമസ്ഥന് വരുമാനം ലഭിച്ചിരുന്നത്.
ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികൾ വാടകയ്ക്കെടുത്ത് മഞ്ചേരി സ്വദേശി നൗഷാദ് എന്നയാളാണ് സ്പാ നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.