കൊല്ലപ്പെട്ട രാധാകൃഷ്ണന്‍, മിനി, സന്തോഷ്.
കണ്ണൂർ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റിലായിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നുണ്ട്. മിനിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാധാകൃഷ്ണനെ വെടിവച്ച് കൊന്ന എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്നാണ് കണ്ടെത്തല്‍. കൊലയ്ക്ക് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചു.
മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിലുള്ള നിർമാണത്തിലിരിക്കുന്ന വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. മിനിയും സന്തോഷും ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതിലുള്ള വിരോധമാണു കൊലയ്ക്ക് കാരണമെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി. മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.
പൂർവ വിദ്യാർഥി സംഗമത്തില്‍ വച്ചാണ് മിനിയും സന്തോഷും കാലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. മിനിയും സന്തോഷും പുതുക്കിയ സൗഹൃദം ക്രമേണ ബലപ്പെട്ടു. അതിനിടെ പൂർവ വിദ്യാർഥി സംഗമത്തിന്‍റെ ഭാഗമായി നടത്തിയ വിനോദയാത്രയ്ക്കിടെ ഇരുവരും കൈകൾ കോർത്ത് നിൽക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് മിനിയും രാധാകൃഷ്ണനും തമ്മില്‍ വഴക്കിന് കാരണമായി.
അവിവാഹിതനാണ് സന്തോഷ്. മിനിയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. സന്തോഷാകട്ടെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെ രാധാകൃഷ്ണൻ പൊലീസില്‍ പരാതിയുമായെത്തി. ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടി.
കൊലയ്ക്ക് മുന്‍പും ശേഷവും സന്തോഷ് പല ഭീഷണി സന്ദേശങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സംഭവദിവസം വൈകിട്ട് 4.23ന് നാടന്‍ തോക്ക് കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രം സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്' എന്ന അടിക്കുറിപ്പുമിട്ടു. വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റിട്ടു, 'നിന്നോട് ഞാന്‍ പറഞ്ഞതല്ലേടാ എന്‍റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്‍റെ പെണ്ണ്.. നിനക്ക് മാപ്പില്ല' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. കൊലയ്ക്ക് ശേഷമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് സന്തോഷ് പങ്കുവച്ചതെന്നാണ് വിവരം.
പിറ്റേദിവസം രാവിലെ 9:52ന് മറ്റൊരു പോസ്റ്റുമെത്തി. 'ചില തീരുമാനം ചിലപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും. നമ്മള്‍ അത് മനസിലാക്കാന്‍ വൈകി പോകും. അവസാന ഘട്ടത്തില്‍ പോലും മനസിലാകാതെ വന്നാല്‍ കൈവിട്ടു പോകും. നമ്മുടെ നില നമ്മള്‍ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിര്‍ത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തില്‍ ആര്‍ക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവര്‍ക്ക് മുന്നില്‍ പോകരുത് അവര്‍ നമ്മളെ ഒരിക്കലും കാണരുത്' എന്നായിരുന്നു മൂന്നാമത്തെ പോസ്റ്റ്.
രാധാകൃഷ്ണന്റെ നെഞ്ചിലേക്കാണ് സന്തോഷ് നിറയൊഴിച്ചത്. വെടിയൊച്ച കേട്ട് പ്രദേശവാസികള്‍ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് രാധാകൃഷ്ണന്‍റെ ഭാര്യ മിനി. ഈ കേസിൽ തോക്ക് നൽകിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്തിരുന്നു.