vedan-custody

ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പ് ഗായകന്‍ വേടന്‍ പ്രതികരിച്ചു. താന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുംവഴി വേടന്‍ പറഞ്ഞു. പുലിപ്പല്ല് സൂക്ഷിച്ച കേസില്‍ വേടനെ കോടതി വനംവകുപ്പ് കസ്റ്റഡിയില്‍വിട്ടു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.  അറസ്റ്റിലായ റാപ്പർ വേടനെതിരെ  മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി. വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷ് പറഞ്ഞു. രഞ്ജിതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.

Read Also: രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ വേടന്‍; കഞ്ചാവിന്‍റെ ഉറവിടം തേടി അന്വേഷണം

കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. രാത്രി മേക്കപ്പാല ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച വേടനെ ചോദ്യം ചെയ്തു. തുടർന്ന് ഇന്ന് രാവിലെ ഒൻപതിന് കോടനാട്ടുള്ള  മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെത്തിച്ചും ചോദ്യം ചെയ്തതു. രഞ്ജിത് കുമ്പിടിയെ തനിക്കറിയില്ലെന്ന് വേടൻ മാധ്യമങ്ങളോട് ആവർത്തിച്ചു. എല്ലാം അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും വേടൻ പറഞ്ഞു.

വേടന് പുലിപ്പല്ല് നൽകിയ, ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇയാളുമായി ഇൻസ്റ്റാം ഗ്രാം വഴി  വേടന് ബന്ധമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ കോടതിയിൽ ഹാജരാക്കി.

റാപ്പർ വേടൻ പ്രതിയായ ലഹരിക്കേസില്‍ കഞ്ചാവിന്‍റെ ഉറവിടം തേടിയും അന്വേഷണം ആരംഭിച്ചു. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് മൊഴിയെങ്കിലും സംഘം കൂടുതല്‍ പേരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നാണ് നിഗമനം. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്ന് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു. 

ലഹരിക്കേസില്‍ വേടനും കൂട്ടുകാര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും പൊലീസിന്‍റെ അന്വേഷണം ലഹരിവിതരണക്കാരെ കേന്ദ്രീകരിച്ചാണ്. സിനിമ സംഗീത മേഖലയില്‍ ലഹരിയെത്തിക്കുന്ന കാരിയര്‍മാരുടെ സംഘത്തെ കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങളുണ്ട്. വേടനും കൂട്ടര്‍ക്കും ലഹരി എത്തിച്ചു നല്‍കുന്നത് ഈ സംഘത്തിന്‍റെ കണ്ണികളാണെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. ചാലക്കുടി സ്വദേശി ആഷിക്കിനപ്പുറമുള്ള ലഹരിവിതരണക്കാരെയും കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.

വേടന്‍ പൊലീസിന്‍റെ വലയില്‍ കുരുങ്ങിയതെങ്ങിനെയെന്ന് വ്യക്തമാക്കുന്നതാണ് ഹില്‍പാലസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. തിങ്കളാഴ്ച പകല്‍ പതിനൊന്നേമുക്കാലോടെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഖിലയും സംഘവും വേടന്‍റെ 6H1 ഫ്ലാറ്റിലെത്തുന്നത്. വാതിലില്‍ മുട്ടിയപ്പോള്‍ മുറി തുറന്നത് വേടന്‍റെ മ്യൂസിക്ക് ബാന്‍ഡിലെ അംഗം വൈഷ്ണവ്. മുറിയുടെ അങ്ങേ അറ്റത്തുള്ള ചില്ല് മേശയ്ക്ക് ചുറ്റും എട്ടുപേര്‍ ഇരുന്ന് പുകവലിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. മുറിതുറന്ന വൈഷ്ണവിന്‍റെ കയ്യിലുമുണ്ടായിരുന്നു സിഗരറ്റ് കുറ്റി. 

മുറി നിറയെ പുകയും കഞ്ചാവിന്‍റെ രൂക്ഷഗന്ധമായിരുന്നുവെന്നും മേശക്ക് മുകളില്‍ പായ്ക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, ചുരുട്ടി വലിക്കാനുള്ള ഒസിബി പേപ്പര്‍, ത്രാസ് എന്നിവയും മുറിയില്‍ നിന്ന് കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരകളില്‍ ഒന്നിലാണ് കവറില്‍ ഒന്‍പതരലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. കട്ടിലിനടയില്‍ നിന്ന് രണ്ട് കത്തികള്‍ ചെറിയ മഴുവും കണ്ടെത്തിയിരുന്നു. മൂന്ന് ദിവസമായി വേടനും കൂട്ടരും തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലുണ്ട്. രണ്ട് ദിവസം നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു വേടന്‍റെ ഫ്ലാറ്റില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന.

ENGLISH SUMMARY:

'Tiger tooth gifted by fan': Rapper Vedan arrested by Forest Department