പ്രതീകാത്മക ചിത്രം
ജോലി ചെയ്യാന്‍ മടി കാണിച്ച മകനെ വഴക്കുപറഞ്ഞ പിതാവിന് ദാരുണാന്ത്യം. 18 വയസുകാരന്‍ മകന്‍ പിതാവിനെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 62കാരനായ സലീമിനെയാണ് വഴക്കുപറഞ്ഞെന്നാരോപിച്ച് മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊല്ലപ്പെട്ട സലീമിന്‍റെ മകനും കേസിലെ പ്രതിയുമായ മുഷാഹിറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മംഗലൗറി ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലാണ് സലീം ജോലി ചെയ്തിരുന്നത്. ഒഴിവുസമയങ്ങളിൽ ഈ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യാനായി സലീമിനൊപ്പം കുടുംബവും വരുമായിരുന്നു. സംഭവദിവസം ഞായറാഴ്ച്ച ഇഷ്ടികച്ചൂളയിലേക്ക് പോയപ്പോള്‍ സലീം മകന്‍ മുഷാഹറിനെയും കൂടെക്കൂട്ടി. എന്നാൽ മകൻ ജോലി ചെയ്യാതെ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് മകനെ സലീം വഴക്കുപറയുകും ഇരുവരും തമ്മിലുളള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.
ഇതിനിടെ സമീപത്തുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് മുഷാഹിർ പിതാവിന്‍റെ തലയ്ക്കടിച്ചു. സലീം സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെടുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കൊലയ്ക്ക് ശേഷം സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട മുഷാഹിറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.