കൊല്ലം കൊട്ടിയത്ത് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ ജീവനക്കാരനെ രണ്ടുപേർ വെട്ടിപ്പരുക്കേൽപ്പിച്ചു. വായ്പ തിരിച്ചടവിനെച്ചൊല്ലിയുള്ള തർക്കമാണ് മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ എത്തിയത്. രണ്ടു പ്രതികൾക്കായി അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഇരുപത്തിയൊന്നിന് വൈകിട്ട് അഞ്ചരയ്ക്കാണ് കൊട്ടിയം ജംക്‌ഷന് സമീപം കണ്ണനല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ ആക്രമണം ഉണ്ടായത്.
ബാങ്ക് ജീവനക്കാരൻ അജിത്തിനാണ് വെട്ടേറ്റത്. സ്‌ഥാപനത്തിലെ ഫർണീച്ചർ ഉൾപ്പെടെ അക്രമികൾ അടിച്ചു തകർത്തു
ആക്രമണത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; പേരൂർ സ്വദേശിനി അശ്വതി ബാങ്കിൽ നിന്ന് വായ്പ എടുക്കുകയും അതിൻ്റെ തിരിച്ചടവ് തവണ മുടക്കുകയും ചെയ്‌തു. തുടർന്ന് ബാങ്കിൽ നിന്ന് ജീവനക്കാർ അശ്വതിയെ ഫോണിൽ വിളിച്ച് പണം അടയ്ക്കണമെന്ന് അറിയിച്ചു.
വൈകിട്ടോടെ അശ്വതിയുടെ ഭർത്താവ് വിജിത്ത്, സുഹൃത്ത് സുരേഷ് എന്നിവർ സ്‌ഥാപനത്തിലെത്തി മാനേജരുമായി വാക്കേറ്റം ഉണ്ടായി. വാക്കേറ്റം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അക്രമികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബാങ്ക് ജീവനക്കാരൻ അജിത്തിന് കൈയ്ക്കു വെട്ടേറ്റത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി കൊട്ടിയം പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.