sooraj-clt

കോഴിക്കോട് പാലക്കോട്ട് വയലിൽ യുവാവിനെ തല്ലികൊന്ന കേസിൽ അയൽവാസികളായ അച്ഛനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചേലവൂർ സ്വദേശി സൂരജാണ് കൊല്ലപ്പെട്ടത്. കേസില്‍ അയൽവാസി മനോജിനെയും മക്കളായ വിജയ്,  അജയ് എന്നിവരെയും പൊലീസ്  കസ്റ്റഡിയിലെടുത്തു. കോളജിലുണ്ടായ  തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സൂരജിന്‍റെ സുഹൃത്ത് അശ്വന്തും കേസിലെ പ്രതിയായ വിജയ്​യും ചാത്തമംഗലം എസ്എന്‍ഇ കോളജിലെ വിദ്യാര്‍ഥികളാണ്. ഒന്നാം വർഷ വിദ്യാർഥിയായ അശ്വന്തും രണ്ടാം വർഷ വിദ്യാർഥിയായ വിജയും തമ്മിൽ കോളജിൽ വച്ച് തർക്കങ്ങളുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഇന്നലെ അക്രമത്തിലും തുടര്‍ന്നുണ്ടായ കൊലപാതകത്തിലും കലാശിച്ചത്. പാലക്കോട്ട് വയലിലെ ഉത്സവത്തിനിടെ ഇന്നലെ  അശ്വന്തിനെ വിളിച്ചു വരുത്തി  വിജയും സംഘവും ആക്രമിക്കുകയായിരുന്നു. എന്നാല്‍ പ്രശ്നം  പരിഹരിക്കാന്‍ ചെന്നപ്പോള്‍ സൂരജിന് മര്‍ദനമേറ്റുവെന്നാണ് സൂരജിന്‍റെ സുഹൃത്തുക്കള്‍ പറയുന്നത്. കോളജില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തതെന്ന് പൊലീസും സ്ഥിരീകരിച്ചു. 

അതിനിടെ സൂരജ് കൊല്ലപ്പെട്ടതിന് പിന്നാലെ മനോജിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായി. അജ്ഞാത സംഘം വീടിന്‍റെ ജനല്‍ ചില്ലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തു. പൊലീസ് കസ്റ്റഡിയിലുള്ള മൂന്നുപേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

In Kozhikode, a youth named Suraj was killed after a parking dispute escalated. Police have arrested his neighbors, Manoj and his sons Vijay and Ajay, for the murder. The dispute started at a local college.