തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം കാട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍. അസ്ഥിരോഗ വിഭാഗം ജീവനക്കാരൻ ദിൽകുമാറാണ് മെഡിക്കൽ കോളജ് പൊലീസിന്‍റെ പിടിയിലായത്. ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. മൂത്രം നിറഞ്ഞ ബാഗ് മാറ്റുന്നതിനിടെ മോശമായി പെരുമാറി എന്നതാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിന് നൽകി. തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ആശുപത്രിയിലേക്ക് പൊലീസിനെ വിളിച്ചു വരുത്തിയാണ് ദിൽകുമാറിനെ അറസ്റ്റ് ചെയ്യ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയതു.