പാലാ വള്ളിച്ചിറയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്നു. കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പാലാ പൊലീസ് പിടികൂടി. വക്കീൽ ബേബി എന്ന് വിളിക്കുന്ന പി.ജെ.ബേബിയെ വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് സാമ്പത്തിക തർക്കത്തെ തുടർന്ന് കുത്തിയത്.
പള്ളിയിലേക്ക് പോകും വഴി രാവിലെ ചായ കുടിക്കാനായി സമീപത്തുള്ള ഹോട്ടലിൽ എത്തിയതായിരുന്നു ഇരുവരും. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്ന് ലോണും എടുത്തു. ഇത് സംബന്ധിച്ച തർക്കങ്ങൾ ചായക്കടയിൽ ഇരിക്കെയുണ്ടായി. തുടർന്ന് അവിടെയിരുന്ന കത്തിയെടുത്ത് ഫിലിപ്പോസ് ബേബിയെ കുത്തുകയുമായിരുന്നു.
നെഞ്ചിൽ കുത്തേറ്റ ബേബി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലാ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫിലിപ്പോസിനെ പിടികൂടി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.