2022 ഫെബ്രുവരി 6 നായിരുന്നു തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീത അരുംകൊല ചെയ്യപ്പെടുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
രാജേന്ദ്രന്‍റെ ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ശ്വാസനാളം മുറിച്ചാണ് ഇയാള്‍ കൊല നടത്തിയത്. ഇരകളുടെ ശബ്ദം പുറത്തുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൊലപാതകത്തിന് ശേഷം ഇരകളുടെ മൃതദേഹം ആരുടെയും കണ്ണില്‍പ്പെടാതെ ഒളിപ്പിക്കും. ശേഷം അടുത്ത ഇരയിലേക്ക്. ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
നാലരപ്പവന്‍റെ മാല മോഷ്ടിക്കാനാണ് രാജേന്ദ്രന്‍ വിനീതയെ കൊന്നത്. ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് തിരുനെൽവേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയമാണ് രാജേന്ദ്രന്‍ വിനീതയെ കൊലപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍
കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായി വിധിയാണിത്. 20 മീറ്റര്‍ നടക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യത്തില്‍ നിന്ന് തുടങ്ങിയ അന്വേഷണമാണ് ഒടുവില്‍ രാജേന്ദ്രനില്‍ എത്തി നിന്നത്. അയാളെ അറസ്റ്റ് ചെയതപ്പോഴാണ് കൊലപാതക പരമ്പരകള്‍ തന്നെ ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. ഇയാള്‍ പ്രതിയായ തമിഴ്നാട്ടിലെ മൂന്ന് കേസില്‍ ഞാനിപ്പോള്‍ സാക്ഷിയായി. കൊലപാതകത്തിന് ശേഷം മൃതശരീരം ആരും കാണാതെ ഒളിപ്പിക്കും. ശ്വാസനാളം മുറിച്ച ശേഷമാണ് കൊലപാതകം ചെയ്യുക. അപ്പോള്‍ ശബ്ദം പുറത്തേക്ക് വരില്ല. മുന്‍പ് കേസില്‍ പ്രതി ആയതുകൊണ്ട് നിയമം അറിയാം. എല്ലാ തെളിവും മുന്നില്‍ കൊണ്ടുചെന്ന് വച്ചാല്‍ മാത്രമേ കുറ്റം സമ്മതിക്കു.
ഇയാള്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നുമില്ല. ജന്‍മനാ ഉള്ള അക്രമ സ്വഭാവമാണ്. പച്ചമാംസത്തോട് കാണിക്കുന്ന ക്രൂരതയാണ്. പണമാണ് ലക്ഷ്യം. ഒട്ടും സഹകരിക്കില്ലായിരുന്നു. അയാളില്‍ ഒരു വിശ്വാസം ഉണ്ടാക്കിയെടുത്ത ശേഷമാണ് അയാള്‍ എല്ലാം തുറന്നുപറഞ്ഞത്. ആദ്യമൊക്കെ താഴേക്കുള്ള പൊലീസുകാരോട് സംസാരിക്കില്ലായിരുന്നു. ഡി.വൈ.എസ്.പി വന്നാലെ സംസാരിക്കുമായിരുന്നുള്ളു.