drugcase-arrest

TOPICS COVERED

വിവാഹചിത്രങ്ങൾ പലരും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ പോസ്റ്റ്‌ ചെയ്യാറുണ്ട്. എന്നാൽ ആ ഫോട്ടോ കണ്ട് പൊലീസ് വീട്ടിലെത്തിയാലോ. അങ്ങനൊരു സംഭവം കാസർകോട് നടന്നു. ലഹരികേസ് പ്രതി വിവാഹഫോട്ടോയിലൂടെയാണ് എക്സൈസ് വലയിലാക്കിയത്.

2019, 2021, 2023 വർഷങ്ങളിലെ നിരവധി അബ്‌കാരി, എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് വിഷുകുമാർ. കർണാടകയിലും മറ്റും ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് അന്വേഷണ സംഘത്തിന് ഒരു തുറുപ്പു ചീട്ട് കിട്ടിയത്. സമൂഹ്യമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത വിഷുകുമാറിന്റെ വിവാഹ ഫോട്ടോ. 

ഫോട്ടോയിൽ നിന്ന് ക്ഷേത്രത്തിൽ വച്ചാണ് വിവാഹം കഴിഞ്ഞതെന്ന് തിരിച്ചറിഞ്ഞു. ഒടുവിൽ വിവാഹം നടന്ന ക്ഷേത്രം കണ്ടെത്തി. മാർച്ച് ആദ്യവാരത്തിൽ യുവതി-യുവാക്കൾ പരസ്പ‌രം മാല ചാർത്തി വിവാഹം ചെയ്തതായി ക്ഷേത്രം ഭാരവാഹികൾ വിവരം നൽകി. ഇതോടെ എക്സൈസ് സംഘം വിഷുകുമാറിന്റെ ഭാര്യയെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. 

 ഒടുവിൽ ചൊവ്വാഴ്‌ച വൈകുന്നേരം മൂന്നു മണിയോടെ ഉദ്യോഗസ്ഥർ ധർബ്ബത്തടുക്കയിലെ ഭാര്യാവീട്ടിലെത്തി വിഷുകുമാറിനെ പിടികൂടി. എക്സൈസ് സംഘം എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിനു കീഴിൽ പതുങ്ങി കിടക്കുകയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ വിഷുകുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്‌തു.

ENGLISH SUMMARY:

Excise arrested drug case suspect