അമ്പലമുക്ക് വിനീത വധക്കേസിൽ ശിക്ഷ വ്യാഴാഴ്ച. രാവിലെ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി പ്രതിക്കും പ്രോസിക്യൂഷനും പറയാനുള്ളത് വിശദമായി കേട്ട ശേഷം ആണ് വിധി പറയാൻ കേസ് മാറ്റിയത്. പശ്ചാത്താപം ഉണ്ടോ എന്ന കോടതി ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്നും ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയുമെന്നും പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ പറഞ്ഞു.
70 വയസ്സുള്ള അമ്മയെ നോക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ നിയമ സേവനം ചെയ്യണമെന്നതുകൊണ്ടും ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആണ് രാജേന്ദ്രൻ പറഞ്ഞത്. എന്നാൽ നേരത്തെ മൂന്ന് കൊലപാതകം ചെയ്ത ആളാണെന്നും വധശിക്ഷ നൽകണമെന്നും ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ജീവപര്യന്തം നൽകിയാൽ പരോളിൽ ഇറങ്ങുന്ന സമയത്ത് ഇനിയും കൊലപാതകം ചെയ്യാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർന്നു
പ്രതിയ്ക്കെതിരെ ചുമത്തിയ കൊലപാതകം, മരണമുണ്ടാക്കിയുള്ള കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍, സൈക്യാട്രിസ്റ്റ് സൈക്കോളജിസ്റ്റ് തുടങ്ങിയവരോടക്കം ഏഴു റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന് കോടതി ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടക്കിയ കൊലപാതകം. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയായിരുന്നു രാജേന്ദ്രന്‍ പട്ടാപ്പകല്‍ വിനീതയെ കൊലപ്പെടുത്തിയത്. വിനീതയെ കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന ഇയാളെ തമിഴ് നാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ, ശാസ്ത്രീയ, ഫോറന്‍സിക് തെളിവുകളാണ് പ്രോസിക്യൂഷന് സഹായകരമായത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങില്‍ പണം നിക്ഷപിക്കുന്നതിനു പണം കണ്ടെത്തുന്നതിനായിരുന്നു കൊലപാതകം. സമാനസ്വഭാവമുള്ള മൂന്നു കൊലപാതകങ്ങള്‍ തമിഴ് നാട്ടില്‍ നടത്തിയശേഷം പേരൂര്‍ക്കടയില്‍ ഒളിവില്‍ താമസിക്കവേയായിരുന്നു വിനീതയേയും കൊലപ്പെടുത്തിയത്.