കോഴിക്കോട് താമരശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് ഷഹബാസിന്‍റെ പിതാവ് ഇക്ബാല്‍ മനോരമ ന്യൂസിനോട്. കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്ത് പൊലീസ് കേസിന്‍റെ പ്രാധാന്യം കളയരുത്. ഷഹബാസിന്‍റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും പങ്കുണ്ട്. ഷഹബാസ് മരിക്കാന്‍ ഇടയായ അക്രമത്തിന് ഉപയോഗിച്ച ആയുധമായ നഞ്ചക്ക് കണ്ടെത്തിയത് ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നാണെന്നുള്ളത് ഇതിന് തെളിവാണ്. ഷഹബാസിന്‍റെ കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കില്ലെന്ന പൊലീസ് നിഗമനത്തിന്‍റെയും കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കാന്‍ കഴിയുമോയെന്ന് പൊലീസ് നിയമോപദേശം തേടുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് ഇക്ബാലിന്‍റെ പ്രതികരണം.
കോഴിക്കോട് താമരശേരിയിലുണ്ടായ വിദ്യാർഥി സംഘർഷത്തിനിടെയാണ് പത്താം ക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെടുന്നത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്‍റെ വലതുചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടി. പുറമെ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്തരികരക്തസ്രാവമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനുശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രിയോടെ ഛര്‍ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ മാര്‍ച്ച് 1 ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷഹബാസ് വധക്കേസില്‍ ഇതുവരെ പിടികൂടിയത് പ്രായപൂര്‍ത്തിയാകാത്ത ആറുപ്രതികളെയാണ്. ഇവര്‍ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ തുടരുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ മുതിര്‍ന്നവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണസംഘം. കൊലപാതകത്തിലും ആസൂത്രണത്തിലും മുതിര്‍ന്നവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് അയച്ച സന്ദേശവും പരിശോധിച്ച ശേഷമാണ് പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. ചില രക്ഷിതാക്കള്‍ക്ക് ഷഹബാസിന്‍റ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആദ്യം മുതലേ ആരോപിച്ചിരുന്നു
അതേസമയം, കേസില്‍ ഇന്‍സറ്റാഗ്രം വഴിയുളള സന്ദേശങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ മെറ്റയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ മെയ് 29 നകം കുറ്റപത്രം സമര്‍പ്പിക്കാനാണ് താമരശേരി പൊലീസ് തയ്യാറെടുക്കുന്നത്.