ambalappara-ramdas-murder

TOPICS COVERED

കള്ളക്കേസില്‍ കുടുക്കിയെന്ന വൈരാഗ്യത്തിലാണ് സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് ഒറ്റപ്പാലം അമ്പലപ്പാറ രാമദാസ് കൊലക്കേസിലെ പ്രതി ഷണ്‍മുഖന്‍. കൃത്യമായ ആസൂത്രണത്തിനൊടുവിലെ കൊലയ്ക്ക് സാമ്പത്തിക ഇടപാടുകളും കാരണമെന്ന് പൊലീസ് പറയുന്നു. കടമ്പഴിപ്പുറത്തു വാടകയ്ക്കു താമസിക്കുന കോങ്ങാട് സ്വദേശി രാമദാസ് കഴിഞ്ഞദിവസമാണ് ഷണ്‍മുഖന്‍റെ വീട്ടില്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളായ രാമദാസും ഷണ്‍മുഖനും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി അഭിപ്രായഭിന്നത നിലനിന്നിരുന്നു. രാമദാസ് ഷൺമുഖനെ കള്ളക്കേസിൽ കുടുക്കിയെന്ന നിലയിൽ വൈരാഗ്യവും പലഘട്ടങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിനും വഴിവച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാമദാസും കൊലപ്പെടുത്തിയ ഷണ്‍മുഖനും സുഹൃത്തുക്കൾക്കൊപ്പം കണ്ണമംഗലത്തെ വീട്ടിൽ മദ്യപിച്ച ശേഷമായിരുന്നു കൊലപാതകം. മീൻ കച്ചവടക്കാരനായ ഷൺമുഖൻ മത്സ്യം വെട്ടുന്ന കത്തി ഉപയോഗിച്ചാണ് രാമദാസിനെ ആക്രമിച്ചത്. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു ആക്രമണം. ഇരുകാലുകളിലും ആഴത്തിൽ മുറിവേറ്റ രാമദാസിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലിലെ എല്ലുകൾ പോലും മുറിഞ്ഞ നിലയിലായിരുന്ന രാമദാസൻ രക്തം വാർന്നാണു മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ നാട്ടുകാർക്കൊപ്പം ഷൺമുഖനും ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

മദ്യപിക്കുന്ന സമയത്തു കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട രാമദാസും പ്രതി ഷൺമുഖനും നേരത്തെ 2007ലും 2008ലുമായി നടന്ന വ്യത്യസ്ത കൊലപാതക കേസുകളിൽ പ്രതികളാണ്. കൊലപാതകം നടന്ന അമ്പലപ്പാറയിലെ വീട്ടിൽ പൊലീസും ശാസ്ത്രീയ പരിശോധന വിഭാഗങ്ങളുമെത്തി തെളിവെടുത്തു.

ENGLISH SUMMARY:

Shanmughan, the accused in the Ottapalam Ambalappara murder case, confessed to killing his friend Ramdas due to a grudge over being falsely implicated in a case. Police say the murder was premeditated and involved financial disputes.