land-attack

TOPICS COVERED

കാസർകോട് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമതിലും കൃഷിയും നശിപ്പിച്ചെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം 10 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കാഞ്ഞങ്ങാട് ആവിക്കരയിലെ ജയരാജന്റെ മതിലും കൃഷിയുമാണ് നശിപ്പിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മതിലിന്റെ ഒരു വശം തകർത്തു. വീട്ടുവളപ്പിലെ കമുക് പൂർണമായും വെട്ടിമാറ്റി. വയലിനോട് ചേർന്നുള്ള 2 തെങ്ങുകളുടെ അടിഭാഗം പാതി മുറിച്ച നിലയിലാണ്. കാറ്റു വന്നാൽ നിലംപതിക്കുന്ന അവസ്‌ഥയിലാണ് തെങ്ങുകൾ. സംഭവത്തിന് പിന്നിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണെന്നാണ് ജയരാജന്റെ ആരോപണം. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ കൃഷിയിടത്തിലേക്ക് പന്ത് വീഴുന്നത് പതിവായിരുന്നു. വീട്ടുമുറ്റത്തെയും വയലിലെയും കൃഷി നശിക്കുന്നതിനാൽ കുട്ടികളോട് മാറി കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രവർത്തകരുടെ ആക്രമണമെന്നാണ് ആരോപണം.

എന്നാൽ മറ്റാരോ ചെയ്തത് പാർട്ടിയുടെ തലയിലിടാനാണ് ശ്രമമെന്നാണ് സിപിഎമ്മിന്റെ മറുപടി. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി പ്രിയേഷ് ഉൾപ്പെടെ 10 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A case has been registered against 10 CPM workers, including a branch secretary, for allegedly damaging the compound wall and crops of a Congress worker named Jayarajan in Avikkara, Kanhangad, Kasaragod.