പ്രതീകാത്മക ചിത്രം.
സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത പതിനൊന്നുകാരി അതിക്രൂര കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ റാംപുല്‍ ജില്ലയിലാണ് സംഭവം. പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ കാലില്‍ വെടിവച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞു. ഇന്നലെ രാവിലെയാണ് പാടത്ത് വിവസ്ത്രയായി അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രദേശവാസിയായ ധാന്‍ സിങ് എന്ന ഇരുപത്തിനാലുകാരന്‍ പിടിയിലായി. കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു. ഇതോടെ പ്രതിയുടെ കാലില്‍ പൊലീസ് വെടിവയ്ക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വകാര്യഭാഗങ്ങളില്‍ മുറിവുകളുണ്ട്. മുഖം മൂര്‍ച്ചയേറിയ എന്തോ വസ്തുകൊണ്ട് അടിച്ചുപൊട്ടിച്ച നിലയിലാണ്. ശരീരമാസകലം നീരുവച്ച് വീര്‍ത്തിട്ടുണ്ട്.
താന്‍ കണ്ടതില്‍ വച്ചേറ്റവും ക്രൂരമായി ലൈംഗിക പീഡനമാണ് നടന്നിരിക്കുന്നത് എന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ അഞ്ചു സിങ് വ്യക്തമാക്കി. പെണ്‍കുട്ടി മാനസികമായി തളര്‍ന്നിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് പോലും അവള്‍ക്ക് പറയാനാകുന്നില്ലല്ലോ എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് ടീം രൂപികരിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ എല്ലാവരെയും പിടികൂടും എന്നാണ് റാംപുര്‍ പൊലീസ് മേധാവി വിദ്യാ സാഗര്‍ മിശ്ര വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഒരാള്‍ കൂട്ടിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.