ആലപ്പുഴയിൽ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ പ്രതികൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി സംശയം. പിടിയിലായ മുഖ്യപ്രതി സുൽത്താൻ അക്ബർ അലിക്ക് അഞ്ചിലധികം മൊബൈൽ ഫോൺ ഉണ്ടെങ്കിലും ഈ ഫോൺ നമ്പറുകൾ ഒന്നും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവയാണ്. ആറുകിലോ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന് എത്തിച്ചുവെന്നാണ് ലഭ്യമായ വാട്സാപ്പ് ചാറ്റുകളിൽ നിന്ന് സൂചന കിട്ടിയെങ്കിലും ബാക്കി മൂന്ന് കിലോ എവിടെയെന്നും കണ്ടെത്തേണ്ടതുണ്ട്.
ഹൈബ്രിഡ് കഞ്ചാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പ്രതികൾ നടത്തിയിരുന്നത് മറ്റാരുടെയോ ബാങ്ക്, യുപിഐ അക്കൗണ്ടുകൾ വഴിയാണെന്ന് സംശയം. ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന മുഖ്യകണ്ണിയായ സുൽത്താൻ അക്ബർ അലിക്ക് അഞ്ചിലധികം മൊബൈൽ ഫോണുകളുണ്ട്. എന്നാൽ ഇവയിൽ ഒന്നു പോലും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതാണ് മറ്റു ചിലരുടെ അക്കൗണ്ടുകൾ ഇവർ ഉപയോഗിച്ചിരിക്കാം എന്ന് കരുതുന്നതിന് കാരണം. ഈ അക്കൗണ്ടുകൾ ആരുടേതെന്ന് കണ്ടെത്താനും എക്സൈസ് ശ്രമിക്കുന്നുണ്ട്.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ആർക്കുവേണ്ടിയാണെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല വിശദമായ ചോദ്യം ചെയ്യൽ നടത്തുമ്പോൾ ആർക്കുവേണ്ടി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു എന്നതിന് എക്സൈസ് ഉത്തരം തേടും.
ആറുകിലോ കഞ്ചാവ് വിദേശത്ത് നിന്ന് എത്തിച്ചു വെന്നാണ് പിടിയിലായവരുടെ വാട്സാപ് ചാറ്റുകൾ നൽകുന്ന സൂചന. ആലപ്പുഴയിൽ പിടി കൂടിയത് മൂന്നുകിലോയാണ്. ബാക്കി എവിടെയെന്നും കണ്ടെത്തണം. പിടിലായ സുൽത്താൻ, തസ്ലീമ , ഫിറോസ് എന്നിവരുടെ ഫോണുകളിലെ കോൾ വിശദാംശങ്ങൾ ശേവരിക്കുകയാണ് അന്വേഷണ സംഘം. അതിനു ശേഷം ഈ നമ്പറുകളിലെ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കണം.
ഈയാഴ്ച മൂന്നു ദിവസങ്ങൾ അവധി ആയതിനാൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ അടുത്തയാഴ്ചയാകും കോടതിയിൽനൽകുകയെന്നാണറിയുന്നത്.കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും നടൻമാർ അടക്കം സിനിമ മേഖലയിലുള്ളവർക്ക് നോട്ടീസ് നൽകുക.