ugdan-lady

മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്  ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പൊലീസിന്‍റെ നീക്കം. ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന മലയാളികളായ രണ്ടുപേരെയാണ് ആദ്യം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂവത്തിങ്കൽ സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീർ ബാബു എന്നിവരാണ് ആദ്യം വലയിലായത്. ഒരാഴ്ച മുൻപാണ് ഇരുവരെയും 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിൻചുവട് വെച്ച് പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരി മരുന്ന്  വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയാണ് ഇരുവരും പിടിയിലായത്. 

തുടർന്ന് ഇവർക്ക് ലഹരി മരുന്ന് കൈമാറിയ പൂവത്തിങ്കൽ സ്വദേശി അനസ്, കണ്ണൂർ മെയ്യിൽ സ്വദേശി സുഹൈൽ എന്നിവരെയും പിടികൂടി. 10 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ലഹരി കടത്ത്, മോഷണം കളവ് ഉൾപ്പെടെ അൻപത്തിലധികം കേസുകൾ ഉണ്ട്. മുൻപ് തായ്‌ലൻഡിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ സുഹൈലിനെ ജയ്പൂരിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു

പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുഗാണ്ടൻ സ്വദേശിനിയിലേക്ക് അന്വേഷണം നീളുന്നത്. ഇതോടെയാണ് അരീക്കോട് പൊലീസ് ഇവരെ തിരഞ്ഞ് ബെംഗളൂരിലേക്ക് പോകുന്നത്. അരീക്കോട് ഇൻസ്പെക്ടർ സജിത്തിന്‍റെ നേതൃത്വത്തിലാണ്  അന്വേഷണസംഘം ബെംഗലൂര് എത്തിയത്. 

കൃത്യമായ ആസൂത്രണത്തോടെ പൊലീസ് നടത്തിയ നീക്കത്തിൽ ബുധനാഴ്ച വൈകിട്ട് ബെംഗളൂർ ഇലക്ട്രോണിക്സ് സിറ്റി ഭാഗത്ത് നിന്ന്  യുവതി പിടിയിലാകുകയായിരുന്നു. ബെംഗളൂർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ യുഗാണ്ടൻ സ്വദേശിനി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.  

ENGLISH SUMMARY:

Kerala Police have arrested a Ugandan woman believed to be a key figure in an MDMA drug trafficking network operating in the Malappuram district. Acting on a tip-off received by District Police Chief R. Viswanath, the police first took two local suspects into custody—Poovathinkal native Azeez and Edavanna native Shameer Babu. The duo was caught with 200 grams of MDMA at Thekinchuvat, Areekode, a week ago. Investigations revealed that they were attempting to sell drugs smuggled in from Bengaluru, particularly targeting students in educational institutions. The arrest of the Ugandan woman marks a significant breakthrough in the ongoing crackdown on the drug trade in Kerala.