വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചതിന് പ്ലസ് വൺ വിദ്യാർത്ഥി അടക്കം മൂന്നു പേർ പിടിയിൽ. അരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചന്തിരൂരിലെ വീടിന് പിന്നിൽ നിന്നുമാണ് 12 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്.
ചെറിയ പ്ലാസ്റ്റിക് കുപ്പികൾ മുറിച്ച ശേഷം ഇതിൽ കഞ്ചാവിൻ്റെ വിത്ത് പാകുകയായിരുന്നു. കഞ്ചാവ് ചെടിക്ക് 12 സെന്‍റീമീറ്റർ പൊക്കമുണ്ട്. പിടിയിലായ വിദ്യാർത്ഥികളില്‍ നിന്ന് കുറഞ്ഞ അളവിൽ ഹാഷിഷ് ഓയിലും പിടികൂടി.
അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ.ജി.പ്രതാപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കഞ്ചാവ് കൃഷി പിടികൂടിയത്. പ്രതികളെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.