ബുള്ളറ്റ് ബൈക്ക് ഓടിച്ചെന്ന പേരിൽ തമിഴ്നാട്ടില്‍ യുവാവിനോട് ക്രൂരത. തമിഴ്നാട് ശിവഗംഗയിലാണ് സംഭവം. ബുള്ളറ്റ് ബൈക്ക് ഓടിച്ചെന്ന പേരിൽ ദലിത് യുവാവിന്റെ കൈകളാണ് വെട്ടിമാറ്റിയത്. മാനാമധുര മേലപ്പിടാവൂർ ഗ്രാമത്തിലെ അയ്യാസ്വാമിയാണു ക്രൂരതയ്ക്ക് ഇരയായത്. ബിഎസ്‌സി വിദ്യാർഥിയായ അയ്യാസ്വാമിക്ക് ഒരു വർഷം മുൻപാണ് പിതൃ സഹോദരൻ പുതിയ ബുള്ളറ്റ് ബൈക്ക് വാങ്ങി നൽകിയത്. എന്നാൽ, പിറ്റേന്നു തന്നെ ഇതര സമുദായത്തിൽപ്പെട്ടവരെത്തി ബൈക്ക് അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ കേസ് നിലനിൽക്കെയാണു പുതിയ സംഭവം. സംഭവത്തിൽ വിനോദ്, ആദി ഈശ്വരൻ, വല്ലരശ് എന്നിവരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്തു.
ബുധനാഴ്ച വൈകിട്ട് കോളജിൽ നിന്നു ബൈക്കിൽ വരികയായിരുന്ന അയ്യാസ്വാമിയെ വഴിയിൽ തടഞ്ഞു നിർത്തിയ മൂവർ സംഘം, 'നീ ഞങ്ങളുടെ മുന്നിൽ ബുള്ളറ്റ് ഓടിക്കാറായോ' എന്നു ചോദിച്ച് ജാതി അധിക്ഷേപം നടത്തിയ ശേഷം ഇരു കൈകളും വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ഇവർ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു.നിലവിളി കേട്ടെത്തിയവർ അയ്യാസ്വാമിയെ മധുര രാജാജി ആശുപത്രിയിലെത്തിച്ചു. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.