കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ റാഗിങ്ങിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റാഗിങ് നടന്നത് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു.
സീനിയർ വിദ്യാർഥികളുടെ ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു ഈ ദൃശ്യങ്ങളിൽ കാണുന്ന ക്രൂരത ഡിസംബർ മാസം പതിമൂന്നാം തീയതി നടന്നത്. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. റാഗിങ്ങിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ് ഉണ്ടായപ്പോൾ സർക്കാർ സ്വജനപക്ഷപാതം കാണിച്ചതിന്റെ ഫലമാണ് കോട്ടയത്ത് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികൃതരുടെ വീഴ്ച ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ സമരം തുടങ്ങി. കെഎസ്‌യു മാർച്ചിൽ സംഘർഷം. പ്രതികൾ എസ്എഫ്ഐ പ്രവർത്തകരെന്ന ആരോപണം ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. എബിവിപി പ്രവർത്തകർ കോളജിനുള്ളിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ചു.