ഒന്‍പതുവയസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ. തിങ്കളാഴ്ച വൈകിട്ട് അഗർത്തലയിലെ ജോയ്നഗറിലാണ് സംഭവം. മകന്‍ സ്ഥിരമായി അനുസരണക്കേട് കാട്ടുന്നതുമൂലം തനിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലാത്തതാണ് അമ്മയെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കുറ്റം സമ്മതിച്ച അമ്മ സുപ്രഭ ബാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കെട്ടിട നിര്‍മാണ തൊഴിലാളിയായ സുപ്രഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഒന്‍പതുവയസുകാരനെ കൂടാതെ ഒരു മകള്‍ കൂടെ സുപ്രഭയ്ക്കുണ്ട്. മകള്‍ വിവാഹിതയാണെന്നും താനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നും പ്രതി മൊഴി നല്‍കി. മകന്‍ രാജ്‍ദീപിന് മോഷണം ഉള്‍പ്പെടെ ചില മോശം സ്വാഭാവങ്ങള്‍ ഉണ്ടായിരുന്നെന്നും പഠനത്തില്‍ താല്പര്യം കാണിച്ചില്ലെന്നും അമ്മ പറഞ്ഞു. ഇത്തരം സ്വഭാവം കാരണം സമാധാനത്തോടെ ജോലിക്ക് പോകാന്‍ സുപ്രഭയ്ക്ക് കഴിയാതെയായി.
കുട്ടിയെ കൊന്നത് താനാണെന്നും ജയിലില്‍ പോകാന്‍ തയാറാണെന്നും സുപ്രഭ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിനു ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന ഒരു കഷ്ണം കയറും മുളവടിയും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.